നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 11 September 2012

അഞ്ചാംഭാവവും ഇഷ്ടദേവതാ നിര്‍ണ്ണയവും

ജ്യോതിഷത്തില്‍ പന്ത്രണ്ട്‌ ഭാവങ്ങളില്‍ അഞ്ചാം ഭാവം, ഒന്‍പതാം ഭാവം, ലഗ്നം എന്നിവയ്ക്ക്‌ ഇഷ്ടദേവതാനിര്‍ണയത്തില്‍ സവിശേഷമായ പങ്കുണ്ട്‌. ഇതില്‍ തന്നെ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട്‌ ഇഷ്ടദേവതയെ നിര്‍ണയിക്കുന്നതിന്‌ വളരെയേറെ പ്രാധാന്യമുണ്ട്‌. ദേവഭക്തി, മന്ത്രം, യന്ത്രം പുണ്യകര്‍മ്മങ്ങള്‍ എന്നിവ അഞ്ചാം ഭാവംകൊണ്ട്‌ വെളിപ്പെടുന്നു. അഞ്ചാം ഭാവാധിപന്‍, അഞ്ചില്‍ നില്‍ക്കുന്ന ഗ്രഹം, അഞ്ചില്‍ നോക്കുന്ന ഗ്രഹം എന്നിവയില്‍ ഏറ്റവും ബലമുള്ള ഗ്രഹം ആ വ്യക്തിയുടെ ഇഷ്ടദേവതയെക്കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കുന്നു. ലഗ്നത്തിനോ ചന്ദ്രനോ ഏതിനാണ്‌ ബലമെന്ന്‌ സൂക്ഷ്മപ്പെടുത്തി അതിന്റെ അതിന്റെ അഞ്ചാംഭാവംകൊണ്ട്‌ ചിന്തിക്കുന്നതാണ്‌ ഉത്തമം. ഇതുപോലെ ഒന്‍പതാം ഭാവത്തെയും ലഗ്നത്തെയും കൂടി പരിശോധിക്കേണ്ടതാണ്‌. ഒരു വ്യക്തിയുടെ ആത്മീയതയിലേക്ക്‌ തുറക്കുന്ന ജാലകങ്ങളാണ്‌ മുന്‍പറഞ്ഞ ഭാവങ്ങള്‍. ഈ മൂന്ന്‌ ഭാവങ്ങളെയും സ്വാധീനിക്കുന്ന ഗ്രഹങ്ങളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്‌ വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. ലഗ്നാധിപന്‌ ആ ഗ്രഹവുമായി യോഗമേ, പരസ്പരദൃഷ്ടിയോ, മറ്റ്‌ തരത്തിലുള്ള പരസ്പരബന്ധമോ വന്നാല്‍ ഇഷ്ടദേവത അതു തന്നെയെന്ന്‌ തീര്‍ച്ചപ്പെടുത്താം. ലഗ്നാധിപന്‍ അഞ്ചില്‍, അഞ്ചാം ഭാവാധിപനോടൊപ്പം നില്‍ക്കുന്നുവെന്ന്‌ കരുതുക. ഒന്‍പതാം ഭാവാധിപന്‍, ഒന്‍പതില്‍ നില്‍ക്കുന്ന ഗ്രഹം എന്നിവയേക്കാള്‍ ബലം അഞ്ചാം ഭാവാധിപനുണ്ടെന്നും കരുതുക. അപ്പോള്‍ അഞ്ചാം ഭാവാധിപന്‌ വിധിച്ചിട്ടുള്ള ദേവതയായിരിക്കും ആ വ്യക്തിയുടെ ഇഷ്ടദേവത. മനസ്സ്‌, ബുദ്ധി എന്നിവയും അഞ്ചാം ഭാവംകൊണ്ട്‌ ചിന്തിക്കുന്നതിനാല്‍ അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട്‌ ഇഷ്ടദേവതാ നിര്‍ണയും നടത്തുന്നതിന്‌ സവിശേഷ പ്രാധാന്യമുണ്ട്‌. നമ്മുടെ ഇഷ്ടദേവതയ്ക്ക്‌ നമ്മുടെ മാനസികഭാവങ്ങളുമായി എപ്പോഴും ഒരു ചേര്‍ച്ചയുണ്ടാവണമല്ലോ. ജാതകത്തില്‍ ഏറ്റവും പ്രബലമായ ഗ്രഹം ആ വ്യക്തിയുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. എങ്കിലും ഭക്തിയുടെ അടിസ്ഥാനം തന്നെ മനസ്സായിരിക്കെ, അഞ്ചാം ഭാവവുമായി ബന്ധപ്പെട്ട പ്രബലഗ്രഹത്തിന്റെ ദേവതയെതന്നെ ഇഷ്ടദേവതയായി തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. കഴിഞ്ഞ ജന്മങ്ങളില്‍ ഒരു വ്യക്തി ഉപാസിച്ചിരുന്ന ദേവതാ സങ്കല്‍പങ്ങള്‍ സംസ്കാര രൂപത്തില്‍ നമ്മുടെ ഉപബോധമനസ്സില്‍ ഉണ്ടാവുമെന്ന്‌ ഒരു സിദ്ധാന്തവുമുണ്ട്‌. ആ ദേവതാസങ്കല്‍പത്തോട്‌ ഈ ജന്മത്തില്‍ നമുക്ക്‌ ഒരു ചായ്‌വും ഉണ്ടാകാം. ജീവിതത്തില്‍ പെട്ടെന്നുണ്ടായേക്കാവുന്ന ചില അപകടങ്ങളിലും മറ്റും നാം അറിയാതെ വിളിച്ചുപോകുന്ന ചില ദേവതാനാമങ്ങളുണ്ട്‌. പെട്ടെന്ന്‌ അപകടമുണ്ടാകുമ്പോള്‍ ‘എന്റെ കൃഷ്ണാ’ എന്നായിരിക്കും ചിലര്‍ വിളിക്കുക. ചിലര്‍ ‘എന്റെ ദേവീ’ എന്നുവിളിക്കും. ഇത്‌ ആ വ്യക്തിയുടെ പൂര്‍വജന്മത്തിലെ ഉപാസനാമൂര്‍ത്തി ഏതെന്ന്‌ സൂചന നല്‍കുന്നതായിരിക്കാമെന്ന്‌ സ്വാമി ശിവാനന്ദ അഭിപ്രായപ്പെടുന്നുണ്ട്‌. ഇഷ്ടദേവതാ നിര്‍ണയം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നത്‌ ഉചിതമായിരിക്കും.
- ഡോ. ബാലകൃഷ്ണവാര്യര്‍

Friday, 7 September 2012

തൈപ്പൂയം


മകരമാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്. താരകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. സുബ്രഹ്മണ്യന്‍ ജനിച്ച ദിവസമാണ് ഇതെന്നും വിശ്വാസമുണ്ട്.ഏന്നാല്‍ സുബ്രഹ്മണ്യന്‍റെ നാള്‍ വിശാഖമാണ് എന്നാണ് കരുീതുന്നത്. കാര്യമെന്തായാലും , കേരളത്തിലേയും തമിഴ്നാട്ടിലേയും ഭക്തജനങ്ങള്‍:ക്ക് ഇത് പുണ്യദിനമാണ്. സാക്ഷാല്‍ പരമശിവന്‍റെ പുത്രനായ സുബ്രഹ്മണ്യന്‍റെ ജനന ദിവസം മുരുക ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനമാണ്. കാവടിയാട്ടവും മറ്റ് പ്രതേൃക
പൂജകളും ഈ ദിവസം മുരുക ക്ഷേത്രങ്ങളില്‍ നടക്കുന്നു. പരമശിവന്‍റെ രണ്ടാമത്തെ പുത്രനായാണ് സുബ്രഹ്മണ്യനെ ഹിന്ദുപുരാണങ്ങള്‍ വിശേഷിപ്പിക്കുന്നത്. ബ്രാഹ്മണ്യം എന്നത് ശിവനെ കുറിക്കുന്നു. അതിനോട് ശ്രേയസിനെ കുറിക്കുന്ന സു എന്ന ഉപസര്‍ഗ്ഗം ചേര്‍ത്ത് സുബ്രഹ്മണ്യം എന്ന പേരുണ്ടായെന്ന് സ്കന്ദപുരാണം പറയുന്നു.

വേദഗോബ്രാഹ്മണരുടെ രക്ഷകര്‍ത്താവെന്നും ഈ പദത്തിനര്‍ഥമുണ്ട്.
അസുരരാജാവയ താരകാസുരനെ ജയിക്കാന്‍ ദേവന്മാര്‍ക്കാവില്ലായിരുന്നു. ബാല്യത്തിലേ തപസനുഷ്ഠിച്ച് ബ്രഹ്മാവില്‍ നിന്ന് അസുരരാജാവ് നേടിയ വരമായിരുന്നു അതിനു കാരണം.
വരപ്രകാരം താരകാസുരനെ വധിക്കാന്‍ ഏഴു നാള്‍ മാത്രമുള്ള കുട്ടിയെക്കൊണ്ടേ കഴിയുമായിരുന്നുള്ളൂ. വരസിദ്ധിയാല്‍ അഹങ്കാരിയായ താരകാസുരനാണ് അന്ന് ത്രിലോകങ്ങളും ഭരിച്ചിരുന്നത്. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന കുട്ടിക്ക് മാത്രമേ കഴിയൂയെന്ന് ദേവന്‍മാര്‍ മനസ്സിലാക്കുന്നു. എന്നാല്‍ സതി ആത്മഹത്യചെയ്ത വേദനയില്‍ എല്ലാം വെടിഞ്ഞ് തപസനുഷ്ഠിക്കുകയായിരുന്നു ഭഗവാന്‍. തുടര്‍ന്ന് ദേവന്മാരൊരുക്കിയ നാടകമാണ് സതിയുടെ പുനര്‍ജന്മമായ പാര്‍വ്വതിയുടെയും ശിവന്‍റെയും വിവാഹത്തിന് വഴിയൊരുക്കിയത്.

സ്കന്ദ പുരാണത്തിലെ ശിവരഹസ്യ ഖണ്ഡത്തിലുള്ള സംഭവ കാണ്ഡത്തിലാണ് സ്കന്‍ദോല്‍പ്പത്തിയെ പറ്റി വിവരിച്ചിട്ടുള്ളത്. താരകാസുരന്‍റെ നിഗ്രഹത്തിനായി ദേവന്മാര്‍ പ്രാര്‍ഥിച്ചതിന്‍റെ ഫലമായി പാര്‍വതീ പരിണയം നടക്കുന്നു. ശിവപാര്‍വതീ സംയോഗത്തില്‍ പുറത്തുവന്നരേതസ്സ് ഭൂമിയാകെ നിറഞ്ഞു. ഭൂമിദേവിക്ക് അത് താങ്ങാന്‍ കഴിയാതെ വന്നപ്പേള്‍ ദേവകള്‍ ആവശ്യപ്പെട്ടതനുസരിച്ച് അഗ്നി ആ രേതസ്സ് ഭക്ഷിച്ചു. പക്ഷെ, രേതസ്സിന്‍റെ ശക്തിയാല്‍ അഗ്നിയുടെ തേജസ്സ് കുറഞ്ഞു.
ഒടുവില്‍ ശിവരേതസ്സിനെ അഗ്നി ഗംഗയുടെ ഉല്‍ഭവസ്ഥാനത്തുള്ള ശരവണ പൊയ്കയില്‍ (ഞറുങ്ങണ പുല്ലുള്ള വനം) നിക്ഷേപിച്ചു. ആ ശിവബീജമാണ് കുഞ്ഞിന്‍റെ രൂപം പ്രാപിച്ച് സുബ്രഹ്മണ്യനായത്. ശരവണഭവന്‍ എന്ന് പേരുണ്ടായത് അങ്ങനെയാണ്. കൃത്തികകള്‍ എന്ന പേരുണ്ടായിരുന്ന ആറു ദേവിമാര്‍ സുബ്രഹ്മണ്യനെ കണ്ടെത്തി വളര്‍ത്തി, അങ്ങനെ കാര്‍ത്തികേയനായി.
കുഞ്ഞിനു മുല നല്‍കാനെത്തിയ ഈ അമ്മമാരെ പ്രസാദിപ്പിക്കാന്‍ കുഞ്ഞ് ആറു മുഖങ്ങള്‍ സ്വയം സൃഷ്ടിച്ചു. അങ്ങനെ അറുമുഖന്‍ അഥവാ ഷണ്മുഖനായി. ആറുമുഖങ്ങള്‍ യോഗ ശാസ്ത്രത്തിലെ ഷഡാധാരങ്ങളുടെ പ്രതീകമാണ്. പരാശക്തിയായ ശ്രീപാര്‍വതി ആറു തലകള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതോടെ കുഞ്ഞ് ഏകശിരസ്സ് സ്കന്ദനായി മാറി.

ജനനം ശരവണ കാട്ടില്‍

ഒരിക്കല്‍ ശിവനും പാര്‍വ്വതിയും രതീ ക്രീഡ നടത്തിയത് നൂറു സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും അവസാനിച്ചില്ല. ഇതു തുടര്‍ന്നാല്‍ ലോകാവസാനം മുന്നില്‍ കണ്ട ദേവന്മാര്‍ ക്രീഡ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ശിവനതിനു സമ്മതിക്കുകയും ചെയ്തഎന്നാല്‍ ശിവന്‍റെ രേതസ് എവിടെയെങ്കിലും ഉപേക്ഷിക്കണമെന്ന അവസ്ഥ വന്നു. തുടര്‍ന്ന് അത് ഭക്ഷിക്കാന്‍ അഗ്നി ദേവന്‍ സമ്മതിച്ചു. എന്നാല്‍ രേതസ് ചുമക്കുക അഗ്നിയെകൊണ്ടു പോലും സാധിക്കുമായിരുന്നില്ല.അഗ്നിയാകട്ടെ അതു പുണ്യ നദിയായ ഗംഗാ ദേവിക്ക് നല്‍കി.
ശിവന്‍റെ പുത്രനു ജന്മനല്‍കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗംഗയെ വിശ്വസിച്ചായിരുന്നു രേതസിനെ നദിയില്‍ അഗ്നി ദേവന്‍ നിക്ഷേപിച്ചത്. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഗംഗയ്ക്കും അത് ഭാരമായി.
പിന്നീട് ബ്രമാവിന്‍റെ ഉപദേശപ്രകാരം രേതസിനെ ഗംഗ ഉദയപര്‍വ്വതത്തിലുള്ള ശരവണമെന്ന കാട്ടില്‍ നിക്ഷേപിച്ചു. പതിനായിരം വര്‍ഷം കഴിഞ്ഞാല്‍ അവിടെ ഒരു കുട്ടി ജനിക്കുമെന്നും ഗംഗാ ദേവിയോട് ബ്രഹ്മാവ് അന്ന് പറഞ്ഞിരുന്നു. ശരവണക്കാട്ടില്‍ ജനിച്ച കുട്ടിയാണ് സുബ്രഹ്മണ്യന്‍. ജനനശേഷം മലര്‍ന്ന് കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ് ദിവ്യകൃത്തിമാര്‍ കണ്ടു. അവര്‍ കുഞ്ഞിനെ മുലയൂട്ടനായി തര്‍ക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അങ്ങനെ ആറ് തലകളും അവനുണ്ടായി. കൃത്തികമാര്‍ മുലകൊടുത്തു വളര്‍ത്തിയതിനാല്‍ ആ കുട്ടി കര്‍ത്തികേയനുമായി. ഒപ്പം ആറു തലകള്‍ അവന് ഷണ്‍മുഖനെന്ന പേരും നേടിക്കൊടുത്തു.


ഗായത്രീമന്ത്രം


ഓം ഭുഃ ഭുവഃ സ്വഃ തത്
സവിതുര്‍ വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീ മഹീ
ധിയോ യോനഃ പ്രചോദയാത് "

ഗായത്രീമാഹാത്മ്യം

ഉത്കൃഷ്ടമായ ഒരു വൈദിക മന്ത്രമാണ് ഗായത്രീമന്ത്രം. ഈ മന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങളുണ്ട്. ലോകത്തിലുള്ള സ്ഥാവരവും ജംഗമവുമായ ജീവികളുടെ സംഖ്യ പത്തൊന്‍പതാണെന്ന് പറയപ്പെടുന്നു. അവയോട് പഞ്ചഭൂതങ്ങളും കൂടി കൂട്ടുമ്പോള്‍ ഇരുപത്തിനാല് എന്ന് കിട്ടുന്നു. അതുകൊണ്ടാണ് ഗായത്രീമന്ത്രത്തിന് ഇരുപത്തിനാല് അക്ഷരങ്ങള്‍ ഉണ്ടായിരിക്കുന്നത്. ത്രിപുര ദഹനകാലത്ത് ഭഗവാന്‍ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകള്‍ഭാഗത്ത് ചരടായി കെട്ടിയിരുന്നത് ഗായത്രീ മന്ത്രമായിരുന്നുവെന്ന് മഹാഭാരതം കര്‍ണ്ണപര്‍വ്വം മുപ്പത്തിനാലാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്നു.

ഈ മഹാമന്ത്രം ദിവസത്തില്‍ ഒരു പ്രാവശ്യം മാത്രം ജപിച്ചാല്‍ പോലും അന്നത്തെ പകല്‍സമയം ചെയ്ത പാപങ്ങളെല്ലാം ശമിക്കുന്നതാണ്. പത്തു തവണ ജപിച്ചാല്‍ ഒരു ദിവസം ചെയ്തുപോയ മഹാപാപങ്ങളെല്ലാം ശമിക്കുന്നതാണ്. നൂറു പ്രാവശ്യത്തെ ഗായത്രീ മന്ത്രജപംകൊണ്ട് ഒരു മാസം ചെയ്ത പാപങ്ങളും ആയിരം പ്രാവശ്യം ജപിച്ചാല്‍ ഒരു വര്‍ഷത്തെ പാപകര്‍മ്മങ്ങളും ശമിക്കും. ഒരു ലക്ഷം പ്രാവശ്യം ജപിച്ചാല്‍ ആ ജന്മത്തില്‍ ചെയ്ത പാപങ്ങളും പത്തുലക്ഷം പ്രാവശ്യം ജപിച്ചാല്‍ മുജ്ജന്മത്തില്‍ ചെയ്ത പാപങ്ങളും ഇല്ലാതാകും. പത്തുകോടി പ്രാവശ്യം ജപിച്ചാല്‍ ജ്ഞാനോദയമുണ്ടായി മോക്ഷം ലഭിക്കുന്നതാണ്.

ഗായത്രീമന്ത്രം ജപിക്കുന്ന രീതി

വലതുകൈ മലര്‍ത്തി പാമ്പിന്റെ പത്തിപോലെ വിരലുകളുടെ അഗ്രം മടക്കി, ഉയര്‍ത്തിപിടിച്ചുള്ള മുദ്രയോടുകൂടി, മുഖം കുനിച്ച്, ദേഹം ഇളകാതെ ഇരുന്നു ഗായത്രീമന്ത്രം ജപിക്കേണ്ടതാണ്. മോതിരവിരലിന്റെ മദ്ധ്യരേഖയില്‍നിന്നു തുടങ്ങി കീഴോട്ട് ഇറങ്ങി ദക്ഷാവര്‍ത്ത മുറയില്‍ ചെറുവിരലിന്റെ മദ്ധ്യരേഖയില്‍ കൂടി മേലോട്ട് കയറി മോതിരവിരല്‍, നടുവിരല്‍, ചുണ്ടാണിവിരല്‍ ഇവയുടെ മുകള്‍ രേഖയില്‍കൂടി ചൂണ്ടു വിരലിന്റെ അവസാനം വരെയുള്ള വരകളെ പെരുവിരലിന്റെ അഗ്രം കൊണ്ട് തൊട്ട് എണ്ണുമ്പോള്‍ " പത്ത് " എന്ന എണ്ണം കിട്ടും. ഇപ്രകാരമാണ് ജപത്തിന്റെ സംഖ്യ കണക്കാക്കേണ്ടത്. ഇതിനെ " കരമാല " സമ്പ്രദായം എന്ന് പറയുന്നു. എന്നാല്‍ ജപസംഖ്യ കണക്കാക്കുന്നതിന് കരമാല സമ്പ്രദായം മാത്രം ഉപയോഗിക്കണമെന്നില്ല. താമരക്കുരുമാലയോ സ്ഫടികമണി മാലയോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. താമരക്കുരു മാലയാണ് മന്ത്രജപത്തിനുവേണ്ടി ഉപയോഗിക്കുന്നതെങ്കില്‍ അതിലെ മണികള്‍ വെളുത്ത താമരവിത്തുകൊണ്ട് നിര്‍മ്മിച്ചവയായിരിക്കണം. (ദേവീഭാഗവതം നവമസ്കന്ധം.)

ഗായത്രീ സ്ഥാനം.

ഉത്തര ഭാരതത്തിലെ ഒരു പുണ്യസ്ഥലമാണ് ഗായത്രീസ്ഥാനം. ഈ പുണ്യഭൂമിയില്‍ ഒരു രാത്രി മന്ത്രജപങ്ങളോടെ കഴിച്ചുകൂട്ടുകയാണെങ്കില്‍ ആയിരം പശുക്കളെ ദാനം ചെയ്ത പുണ്യഫലം സിദ്ധിക്കുമത്രേ. (മഹാഭാരതം വനപര്‍വ്വം; എണ്‍പത്തിയഞ്ചാം അദ്ധ്യായം, ഇരുപത്തി യൊന്‍പതാമത്തെ പദ്യം.)

മന്ത്രസാരാര്‍ത്ഥം

മന്ത്രത്തിലെ "ഭുഃ"എന്ന ശബ്ദം കൊണ്ട് നാം വസിക്കുന്ന ഭൂമിയെ ചൂചിപ്പിക്കുന്നു. ഭൂവര്‍ലോകം പരലോക സുഖത്തെയും സ്വര്‍ഗ്ഗധ്വനി മോക്ഷത്തെയും കുറിച്ചിടുന്നു. ഇങ്ങനെ ഇഹ - പരലോക സൗഖ്യത്തെയും മോക്ഷത്തെയും പ്രദാനം ചെയ്യുന്ന ആദിത്യജ്യോതിസ്സ് പരംപൊരുള്‍ തന്നെയാകുന്നുവെന്നും ആ പരമാത്മാവിനെ ധാനിച്ചു വന്ദിക്കുന്നതില്‍കൂടി മേല്‍പ്പറഞ്ഞ മൂന്നു സൗഖ്യങ്ങളും കരഗതമാകുമെന്നുള്ളതുമാണ് ഈ പ്രാര്‍ത്ഥനയുടെ ആന്തരികമായ അര്‍ത്ഥം


എന്താണ് സനാതന ധര്‍മ്മം?


സനാതന ധര്‍മ്മം എന്നത് ഏതെങ്കിലുമൊരു പുസ്തകത്തില്‍
എഴുതി വച്ചിട്ടുള്ള കുറേ നിയമങ്ങളല്ല. മറിച്ച് ഒരു ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ഈ അനുഭൂതിയെ എങ്ങനെ അറിയണം ? എങ്ങനെ അനുഭവിക്കണം? അതും പറയാം.

ഇത് അറിയാന്‍ നിങ്ങളൊരു യാത്ര പോകേണ്ടതുണ്ട്. അതെ. നാം എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. എന്നോടൊപ്പം വരൂ..

കണ്ണടച്ചു, മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്. അമ്മയുടെ പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ ഞാനനുഭവിച്ച വേദനകളും, എങ്ങിനെയെങ്കിലും പുറത്തു വരാനുള്ള തത്രപ്പാടുകളും ഞാനിതാ ഇന്ന് അനുഭവിക്കുന്നു.

ശരി. ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്നാണ് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.

അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു? ഈ യാത്ര നല്ല സുഖമാണ്. അന്വേഷിച്ച് കണ്ടെത്താം വരൂ...

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെയെങ്കില് ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?

വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ? അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.

ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്? (- സനാതന ധര്‍മ്മം 1 അനുഭവിച്ചിരിക്കുന്നു.)

ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ... ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം എന്‍റെ ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്. (- സനാതന ധര്‍മ്മം 2 അനുഭവിച്ചിരിക്കുന്നു.)

ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ.. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു? അയ്യോ! കഷ്ടം തന്നെ ഈ അറിവില്ലായ്മ!(- സനാതന ധര്‍മ്മം 3 അനുഭവിച്ചിരിക്കുന്നു.)

ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.. ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്. ഇതൊക്കയും എനിക്ക് സുഖിക്കാന്‍ വേണ്ടിയാണ് എന്ന ചിന്ത എത്ര വൈകൃതവും അപദ്ധവുമാണ്. (- സനാതന ധര്‍മ്മം 4 അനുഭവിച്ചിരിക്കുന്നു.)

ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്. അതെ അഹം ബ്രഹ്മാസ്മി !!!
അഹം ബ്രഹ്മാസ്മി !!!
അഹം ബ്രഹ്മാസ്മി !!!
അഹം ബ്രഹ്മാസ്മി !!!

( സനാതന ധര്‍മ്മം മുഴുവനും അനുഭവിച്ചിരിക്കുന്നു.)

ഇനി കണ്ണ് തുറന്ന് പ്രവര്‍ത്തിച്ചു കൊള്ളുക.

Thursday, 6 September 2012

ശാന്തിയെയും തന്ത്രിയെയും തൊടരുത് എന്ന് പറയാന്‍ കാരണമെന്ത്?


  അമ്പലത്തിലെ ശാന്തിക്കാരെയും തന്ത്രിമാരെയുമൊന്നും തൊടരുതെന്ന് വിലക്കുമ്പോള്‍, ഇപ്പോഴും അയിത്തം നിലവിലുണ്ടോ എന്നാണ് അറിവില്ലാത്ത പലരും ചോദിക്കുന്നത്.

  എന്നാല്‍ അയിത്തം നിലനില്‍ക്കുന്നതുകൊണ്ടോ അമ്പലത്തിലിപ്പോഴും തൊട്ടുകൂടായ്മ ഉള്ളതുകൊണ്ടോ ഒന്നുമല്ല അങ്ങനെ വിലക്കുള്ളത്.

  മന്ത്രത്തെ ഉപാസിച്ചു കഴിയുന്ന പൂജാരിയെ അറിയാതെയാണെങ്കിലും സ്പര്‍ശിച്ചാല്‍ അദ്ദേഹത്തിന്റെ മന്ത്രോപാസനാഫലം നഷ്ട്ടപ്പെടുമെന്നാണ് വിശ്വാസം.

  എന്നാല്‍ പൂജിക്കുന്നവരെ മാത്രമല്ല പരസ്പരവും സ്പര്‍ശിക്കാതെ കഴിയണമെന്നാണ് വിധി. ആധുനികയുഗത്തില്‍ ഇതു അസാദ്ധ്യമാണെങ്കിലും ഇതിനു പിന്നിലെ ശാസ്ത്രീയത ആരും തള്ളിക്കളയാന്‍ പാടില്ല.

  പരസ്പരസ്പര്‍ശത്തിലൂടെ ഒരാളുടെ ശരീരത്തിലെ രോഗാണുക്കള്‍ മറ്റൊരാളില്‍ പ്രവേശിക്കുമെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ മറ്റൊന്നാണ് യഥാര്‍ത്ഥ വസ്തുത.

  എല്ലാ ജീവജാലങ്ങള്‍ക്ക് ചുറ്റും " ഓറ " എന്ന പേരിലറിയപ്പെടുന്ന പ്രഭാമണ്ഡലം സ്ഥിതി ചെയ്യുന്നുവെന്നും അവ തമ്മില്‍ സ്പര്‍ശിക്കുന്നത് ഗുണകരമല്ലെന്നും ആധുനികശാസ്ത്രം ചൂണ്ടിക്കാട്ടുന്നു.

  അതിനാല്‍ അമ്പലത്തില്‍ മാത്രമല്ല എവിടെയും, അസാധ്യമാണെങ്കിലും, പരസ്പര്‍ശം ഒഴിവാക്കേണ്ടതാണ്.

അശുഭദിനത്തിലെ മരണത്തിന് പ്രതിവിധിയുണ്ടോ?


അശുഭദിനത്തിലെ മരണത്തിന് പ്രതിവിധിയുണ്ട്. അശുഭദിനങ്ങളിലെ മരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ദോഷം "വസുപഞ്ചകമാണ്". കുംഭം, മീനം രാശികളില്‍ വരുന്ന നക്ഷത്രങ്ങള്‍ക്കാണ് വസുപഞ്ചക ദോഷമുള്ളത്. അവിട്ടത്തിന്‍റെ അന്ത്യപകുതി, ചതയം, പൂരോരുട്ടാതി, ഉത്രട്ടാതി, രേവതി നാളുകളില്‍ മരണം നടന്നാല്‍ ആ കുടുംബത്തില്‍ ഒരു വര്‍ഷത്തിനകം അഞ്ച് മരണങ്ങള്‍കൂടി ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ നക്ഷത്രത്തോടൊപ്പം മറ്റു ചില ഘടകങ്ങളും ഒത്തുവരണമെന്നും ജ്യോതിഷഗ്രന്ഥങ്ങളില്‍ കാണുന്നു. അവിട്ടം നക്ഷത്രത്തോട് ചൊവ്വാഴ്ചയും ഏകാദശിയും വൃശ്ചികലഗ്നവും ചേര്‍ന്ന് വരണം. ചതയത്തിനോട് ബുധനാഴ്ചയും ദ്വാദശിയും ധനുലഗ്നവും ചേര്‍ന്ന് വരണം. പൂരോരുട്ടാതിയോട് വ്യാഴാഴ്ചയും ത്രയോദശിയും മകരലഗ്നവും ചേര്‍ന്ന് വരണം. ഉത്രട്ടാതിയോടു വെള്ളിയാഴ്ചയും ചതുര്‍ദ്ദശിയും കുംഭലഗ്നവും ചേര്‍ന്ന് വരണം. രേവതിയോട് ശനിയാഴ്ചയും വാവും മീനലഗ്നവും ചേര്‍ന്ന് വരണം. മേല്‍പറഞ്ഞ സമയങ്ങളില്‍ മരണം സംഭവിച്ചാല്‍ സാധാരണ രീതിയിലുള്ള ശവദാഹം പാടില്ല.

പഞ്ചകദോഷ സമയത്ത് മരിച്ച വ്യക്തിയുടെ സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം നിശ്ചിതദിവസത്തെ പുല കഴിഞ്ഞ് ഭവനം ശുദ്ധമാക്കുക. അതിനുശേഷം അവിടെ മൃത്യുഞ്ജയ ഹോമവും യമരാജഹോമവും നടത്തുന്നത് ദോഷശാന്തിയ്ക്ക് ഫലപ്രദമാണ്. പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച വ്യക്തിയുടെ ജന്മനക്ഷത്രം തോറും ശിവക്ഷേത്രങ്ങളില്‍ മൃത്യുഞ്ജയ മന്ത്രാര്‍ച്ചന, രുദ്രാഭിഷേകം തുടങ്ങിയവയും നടത്തേണ്ടതാണ്. ഇത് ഒരു വര്‍ഷക്കാലം തുടരുകയും വേണം.

ഭദ്രാതിഥികളായ ദ്വിതീയ, സപ്തമി, ദ്വാദശി എന്നീ തിഥികള്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍, കാര്‍ത്തിക, പുണര്‍തം, ഉത്രം, വിശാഖം, ഉത്രാടം, പുരോരുട്ടാതി എന്നീ ത്രിപാദ നക്ഷത്രങ്ങള്‍ എന്നിവയില്‍ മരിക്കുക, ഈ ദിവസങ്ങളില്‍ ദഹനം നടത്തുക എന്നിവയും ദോഷപ്രദമാണ്. പ്രഥമ, ഷഷ്ഠി, ഏകാദശി, ചതുര്‍ദ്ദശി, വെള്ളിയാഴ്ച എന്നിവയിലും പ്രേതകാര്യങ്ങള്‍ ഒന്നും ചെയ്യരുതെന്നും അങ്ങനെ ചെയ്‌താല്‍ കുലനാശമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു.

കാരണവരെ കുടിവയ്ക്കുക എന്നാലെന്ത്?


ഇത് മരിച്ചവരെ കുടിയിരുത്തുക എന്ന സങ്കല്പവും ചടങ്ങുമാണ്. മരിച്ചവരുടെ ആത്മാവുകളെ ക്ഷേത്രങ്ങളില്‍ നിലനിര്‍ത്തുക എന്ന ആചാരമാണിത് . ചില ഭഗവതിക്കാവുകളിലും അല്ലെങ്കില്‍ വീടിന്‍റെ ഏതെങ്കിലും ഭാഗത്ത് (ചിലര്‍ മച്ചകങ്ങളിലും പടിഞ്ഞാറ്റിയിലും) മരിച്ച കാരണവരെ കുടിയിരുത്തി വിളക്ക് വയ്ക്കാറുണ്ട്. സ്ത്രീകള്‍ക്ക് തീര്‍ത്തും ഇവിടെ പ്രവേശനമില്ല. ചില പ്രത്യേക ദിവസങ്ങളിലും അവസരങ്ങളിലും മാത്രമേ മച്ചകം തുറക്കാറുള്ളൂ. മരിച്ചവരുടെ ജന്മനക്ഷത്രത്തിലും ആണ്ടുശ്രാദ്ധത്തിനും ക്ഷേത്രങ്ങളില്‍ ആത്മശാന്തിക്ക് പൂജ നടത്തുകയോ കാണിക്ക നല്‍കുകയോ ഒക്കെ ചെയ്യാറുണ്ട്.