നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Sunday, 9 June 2013

ശയനവിധി

കിഴക്കോട്ടോ തെക്കോട്ടോ തലവച്ചു കിടക്കണം.കിഴക്കിന്ടെ അധിപതികള്‍ ദേവന്മാരാണ്. പടിഞ്ഞാറിന്ടെത് ഋഷിമാരും. കിഴക്കോട്ട് തലയും പടിഞ്ഞാട്ട് കാലുകളുമാക്കി കിടക്കുമ്പോള്‍ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെ പ്രീതിലഭിക്കുകയും അതുമൂലം ഋഷിമാര്‍ സന്തുഷ്ടരാകുകയും ചെയ്യുന്നു. തെക്ക് ദിശ പിതൃക്കളുടെതാണ്. വടക്കുദിക്ക് ആര്‍ക്കും അധീനമല്ല. അത് മനുഷ്യരാശിയായാണ് കല്‍പ്പിച്ചിരിക്കുന്നത്. തെക്കോട്ട്‌ തലയും വടക്കോട്ട്‌ കാലുകളുമായി കിടന്നാല്‍ പിതൃക്കളുടെ പ്രീതി ലഭിക്കും. പടിഞ്ഞാറോട്ടും വടക്കോട്ടും തല വച്ചു കിടക്കരുത്. ശയനവിധിയിലെ ഈ നിഷ്ഠകള്‍ പാലിക്കുന്നവര്‍ക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകുകയില്ലെന്നും മാത്രമല്ല, ഉണ്ടെങ്കില്‍ അതിന് ആശ്വാസം ലഭിക്കുകയും ചെയ്യുമെന്ന്‍ ആചാര്യന്മാര്‍ ഉപദേശിച്ചിട്ടുണ്ട്
...... ..... ...... ............. .......... ....... .

ദുഃസ്വപ്നം കാണാതിരിക്കാന്‍ ഒരു ശ്ലോകം
രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദുഃസ്വപ്നം കാണാതിരിക്കാന്‍ കുട്ടികള്‍ക്ക് മുത്തശ്ശിമാര്‍ ചൊല്ലി കൊടുക്കുന്ന ഒരു ശ്ലോകമുണ്ട്.
"ആലത്തിയൂര്‍ ഹനുമാനേ പേടി സ്വപ്നം കാണരുതെ, പേടി സ്വപ്നം കണ്ടാലോ പള്ളിവാലുകൊണ്ട് തട്ടിയുണര്‍ത്തണേ"

ഇങ്ങനെ പ്രാര്‍ത്ഥിച്ച് കിടന്നാല്‍ ദുഃസ്വപ്നം കാണാറില്ലത്രേ. ഏതാണ്ട് മൂവായിരം വര്‍ഷം മുമ്പ് വസിഷ്ഠ മഹര്‍ഷിയാണ് ആലത്തിയൂര്‍ കാവ് സ്ഥാപിച്ചതെന്നാണ് ഐതീഹ്യം.
(മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ആലത്തിയൂര്‍ ശ്രീ പെരും തൃക്കോവില്‍ ഹനുമാന്‍കാവ് മഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്)


പാലാഴിമഥനം........


അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി എന്ന കടൽ കടഞ്ഞുവെന്ന് ഹൈന്ദവ പുരാണങ്ങൾ പറയുന്നു. കടകോലായി മന്ദരപർവ്വതവും, കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും ഉപയോഗിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും വലിച്ചു. പാലാഴിമഥനത്തെത്തുടർന്ന് അതിൽ നിന്നും നിരവധി ദിവ്യ വസ്തുക്കൾ പൊന്തിവന്നു. അവസാനമായി സ്വർണ്ണകുഭത്തിൽ അമൃതവുമായി ധന്വന്തരിദേവനും പൊങ്ങിവന്നുവെന്നാണ് ഐതീഹ്യം. നിരവധി പുരാണങ്ങളിൽ പാലഴിമഥനം പ്രതിപാദിച്ചിട്ടുണ്ട്. മഹാഭാരതത്തിലും, രാമായണത്തിലും, ഭാഗവതത്തിലും പാലഴിമഥനം വർണ്ണിച്ചിട്ടുണ്ട്.

പരമശിവന്റെ അവതാരമായ അത്രി മഹർഷിയുടെ പുത്രൻ ദുർവാസാവ് മഹർഷിക്ക് ഒരിക്കൽ ദേവലോകത്തു വെച്ച് വിദ്യാധരസ്ത്രീകൾ ഒരു പാ‍രിജാതമാല സമർപ്പിച്ചു. സന്യാസിയായ തനിക്ക് ദിവ്യഹാരത്തിന്റെ ആവശ്യമില്ലാത്തതിനാൽ അദ്ദേഹം മാല ഐരാവതത്തിന്റെ പുറത്തേറി വരുന്ന ദേവേന്ദ്രനു സ്നേഹപൂർവ്വം സമ്മാനിച്ചു. ദേവേന്ദ്രൻ പാരിജാത പുഷ്പമാല കിട്ടിയ സന്തോഷത്തിൽ അതു തലയിൽ ചൂടാനായി മാല ഐരാവതത്തിന്റെ മുകളിൽ വച്ചു തലമുടി വൃത്തിയായി ഒതുക്കികെട്ടി തുടങ്ങി. അതിനോടകം പൂവിന്റെ വാസനയുടെ ഉറവിടം തേടി ധാരാളം വണ്ടുകൾ പാറിവന്നു ഐരാവതത്തിനു ചുറ്റും പറക്കാൻ തുടങ്ങി. വണ്ടുകളുടെ ശല്യം കൂടിവന്നപ്പോൾ ഐരാവതം പൂമാലയെടുത്ത് നിലത്തിട്ട് ചതച്ചുകളഞ്ഞു. ഇതു കണ്ട് കോപിഷ്ഠനായ ദുർവ്വാസാവ് ദേവേന്ദ്രനെ ഉൾപ്പെടെ എല്ലാ ദേവന്മാരെയും ശപിച്ചു. ജരാനര ബാധിക്കട്ടെ ! എന്ന്. ശാപമോക്ഷത്തിനായി അപേക്ഷിക്കയാൽ പാലാഴികടഞ്ഞ് അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്നും ഉപദേശിച്ചു.
ത്രിമൂർത്തിമാരുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. (ദേവന്മാർക്ക് തനിച്ചു സാധിക്കാഞ്ഞതിനാലാവാം അസുര സഹായം ആവശ്യപ്പെട്ടത്). കടക്കോലായി മന്ദരപർവ്വതത്തേയും കയറായി വാസുകി എന്ന നാഗശ്രേഷ്ഠനേയും നിശ്ചയിച്ചു. വാസുകിയുടെ തലഭാഗം അസുരന്മാരും, വാൽഭാഗം ദേവന്മാരും പിടിച്ചു വലിക്കാൻ തുടങ്ങി. വലിയുടെ ശക്തിയിൽ മന്ദരപർവ്വതം തഴ്ന്നുപോയി. താഴ്ന്നുപോയ പർവ്വതത്തെ ഉയർത്താൻ വിഷ്ണു തന്റെ രണ്ടാമത്തെ അവതാരം കൂർമ്മം ആയി അവതരിച്ചു. കൂർമ്മാവതാരം മന്ദരപർവ്വതത്തെ യഥാസ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്നു.
വീണ്ടും പാലാഴിമഥനം തുടർന്നു, കുറച്ചു നേരത്തെ പാലാഴി കടയലിൽ വാസുകി അസ്ഥാരസ്യം വന്നു ഛർദ്ദിക്കുകയും, കാളകൂടം എന്ന മാരകവിഷം പുറത്തുവരികയും ചെയ്തു. ലോകനാശകാരകമായ ആ വിഷം പരമശിവൻ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാൻ പാർവതി ശിവന്റെ കഴുത്തും പുറത്തേക്കു പോകാതിരിക്കാൻ വിഷ്ണു വായയും അടച്ചുപുടിച്ചു. മറ്റു ദേവന്മാർ പരമശിവനു വേണ്ടി പ്രാർത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തിൽ അടിഞ്ഞുകൂടി നീലനിറമായി. അതിലൂടെയാണ് ശിവന് നീലകണ്ഠൻ എന്ന പേര് ലഭിക്കുകയും ചെയ്തത് എന്നാണ് പറയപ്പെടുന്നത്. ഈ ദിവസമാണ് ശിവരാത്രിയായി ആചരിക്കുന്നത്.
വീണ്ടും പാലാഴിമഥനം തുടർന്നപ്പോൾ പലതരം ദിവ്യവസ്തുക്കളും ഉയർന്നുവന്നു. അവസാനം ധന്വന്തരി അമൃത് കുംഭവും കൊണ്ട് പുറത്തുവന്നു. ഉടനെ അസുരന്മാർ അമൃത് തട്ടിയെടുത്തുകൊണ്ട് പാതാളത്തിലേക്ക്‌ പോയി. ദേവന്മാർ രക്ഷിക്കുന്നതിനായി വീണ്ടും വിഷ്ണുവിന്റെ അടുത്തു അഭയംതേടി. വിഷ്ണു മോഹിനിരൂപത്തിൽ അസുരന്മാരുടെ അടുത്തെത്തി തന്ത്രപൂർവം അമൃത് കൈക്കലാക്കി ദേവന്മാർക്ക് കൊടുത്തു.


ബ്രാഹ്മമുഹൂർത്തം................


സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം. സരസ്വതീയാമം, ഏഴരപുലരുക എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.
ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസം

ബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്. ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നും ഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്.
ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്.

സത്വഗുണം ഉദിക്കുകയും, നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും, കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് ഹൈന്ദവവിശ്വാസം.
പുരാതനകാലം മുതൽ ഋഷീകൾ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽ ഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. ബ്രാഹ്മമുഹൂർത്തത്തിൽ തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം.

ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം . പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

ലക്ഷണമൊത്ത ഒരു ഭവനം ഏതു വിധം?


പൂര്‍ണ്ണലക്ഷണമൊത്ത ഒരു വീടിന് കിഴക്കേ ദിക്കിലേക്കായിരിക്കും ദര്‍ശനമുണ്ടാവുക.

വടക്കോട്ട്‌ ദര്‍ശനമായാലും നല്ലത് തന്നെ.
മനുഷ്യന് ശ്വാസോച്ച്വാസം ചെയ്യാന്‍, ആഹാരം കഴിക്കാന്‍, വിസര്‍ജിക്കാന്‍ എന്നിവയ്ക്കായി മൂന്നു ദ്വാരങ്ങള്‍ ഉള്ളതുപോലെ ഉത്തമഗൃഹത്തിനുംപുറത്തേക്ക് മൂന്നു വാതിലുകള്‍ ഉണ്ടായിരിക്കണം.
ലക്ഷണമൊത്ത വീടിന് കണ്ണുകളായി ജനാലകള്‍ ആവശ്യാനുസരണം ഉണ്ടായിരിക്കണം. ലക്ഷണമൊത്ത ഒരു ഭവനത്തിന്റെ കുംഭംരാശിയില്‍ നല്ലൊരു കിണര്‍ നിര്‍മ്മിചിരിക്കണം. മീനം രാശിയിലോ, മേടം രാശിയിലോ, ഇടവം രാശിയിലോ കിണര്‍ ആവാം.

പുറത്തുനിന്നും വീട്ടുമുറ്റത്തേയ്ക്കുള്ള പ്രവേശനമാര്‍ഗ്ഗം മറ്റ് ദിക്കുകളെ അപേക്ഷിച്ച് കിഴക്കുദിക്കില്‍ നിന്നാകുന്നതാണ് ഉത്തമം.
നല്ലൊരു വീടിന്റെ മുറ്റത്തോ, പറമ്പിലോ, കാഞ്ഞിരം, സ്വര്‍ണ്ണക്ഷീരി എന്നീ വൃക്ഷങ്ങള്‍ ഉണ്ടായിരിക്കാനേ പാടില്ല.

ഗൃഹാരംഭം :

ആദിത്യന്‍ മകരം തുടങ്ങിയും കര്‍ക്കിടകം തുടങ്ങിയും ചരരാശികളില്‍ നില്‍ക്കുന്ന സമയം കിഴക്ക് മുതലായ ദിക്കുകളില്‍ ഗൃഹാരംഭത്തിനു ശുഭം. അങ്ങനെ വരുമ്പോള്‍ മകരം, കുംഭം, കര്‍ക്കിടകം, ചിങ്ങം ഈ മാസങ്ങളില്‍ കിഴക്കേതും പടിഞ്ഞാറും ദിക്കുകളില്‍ ആരംഭിക്കാം. മേടം, ഇടവം, തുലാം, വൃശ്ചികം ഈ മാസങ്ങളില്‍ വടക്കേതും തെക്കേതും ആരംഭിക്കാം. ഇതില്‍ കര്‍ക്കിടകമാസം വര്‍ജിക്കുന്നത് ഉത്തമം.

മകം, മൂലം ചോറുണിന്നുവിധിച്ച പതിനാറു നക്ഷത്രങ്ങളും ഗൃഹാരംഭത്തിനു ശുഭമാണ്‌. മേടം, കര്‍ക്കിടകം, തുലാം, മകരം രാശികളൊഴികെ മറ്റു എട്ടുരാശികളും ഗൃഹാരംഭമുഹൂര്‍ത്തത്തിന് ശുഭമാണ്‌. ഇതില്‍ സ്ഥിര രാശികളും മൂര്‍ദ്ധോദയവും ഒത്തുവന്നാല്‍ അത്യുത്തമമാണ്.
ആദിത്യന്‍ കാര്‍ത്തിക നക്ഷത്രത്തിലും ഉഭയരാശികളിലും കര്‍ക്കിടക്കത്തിലും നില്‍ക്കുന്നകാലം ഗൃഹാരംഭം ചെയ്യരുത്. സിംഹക്കരണവും വ്യാഘ്രക്കരണവും വര്‍ജ്യമാണ്‌. ഗൃഹാരംഭാത്തിന്നു നാലാമേടത്ത് പാപന്മാര്‍ നില്‍ക്കരുത്. അഷ്ടമത്തില്‍ കുജന്‍ ഒട്ടും നല്ലതല്ല. ലഗ്നത്തില്‍, ആദിത്യനെ വര്‍ജിക്കണം.

ഞായറും ചൊവ്വയും ഗൃഹാരംഭം പാടില്ല. പ്രതിഷ്ഠാമുഹൂര്‍ത്തത്തില്‍ പറഞ്ഞവിധം ഇവിടെയും വേദനക്ഷത്രം വര്‍ജിക്കണം. പൂര്‍വ്വരാത്രങ്ങള്‍രണ്ടും അപരാഹ്നവും നിന്ദ്യമാണ്. ഇപ്രകാരമുള്ള ദോഷങ്ങളും നിത്യദോഷങ്ങളും ഗൃഹനാഥന്റെ കര്‍ത്തൃദോഷവും ജന്മനക്ഷത്രം ജന്മാഷ്ടമരാശി തച്ചന്ദ്രന്‍, മൂന്ന് അഞ്ച്, ഏഴ് നക്ഷത്രങ്ങള്‍ പ്രത്യേകം വര്‍ജിക്കണം.

ഗൃഹപ്രവേശം :

ഗൃഹപ്രവേശത്തിന്‌ കര്‍ക്കിടകം, കന്നി, കുംഭം രാശികളില്‍ ആദിത്യന്‍ നില്‍ക്കുന്ന സമയം ആശുഭമാണ്. അതായത് കര്‍ക്കിടകം, കന്നി, കുംഭം മാസങ്ങള്‍ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ..

വഴിപാടുകള്‍ എന്തിന് ?


ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തത്തവര്‍ ചുരുക്കം.കുറഞ്ഞത് അര്‍ച്ചനയെങ്കിലും നടത്താത്തവരുണ്ടാവില്ല.
അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനും രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകള്‍. ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്.

ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. വിളക്ക് വഴിപാടുകളില്‍ പ്രധാന്യം എണ്ണ വിളക്കാണ്.

പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയെ പുഷ്പാഞ്ജലി എന്നോ അര്‍ച്ചന എന്നോ വിളിക്കുന്നു. പൂക്കളുടേയും പൂജദ്രവ്യങ്ങളുടേയും മാറ്റത്തിനനുസരിച്ച്. വലിയ പുഷ്പാഞ്ജലി, ചെറിയ പുഷ്പാഞ്ജലി വെള്ളപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി എന്നിങ്ങനെ പലതരം പുഷ്പാഞ്ജലികളുണ്ട്.

വെറും അര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശതാര്‍ച്ചന, സഹസ്രാര്‍ച്ചന, ലക്ഷാര്‍ച്ചന എന്നിങ്ങനെ അര്‍ച്ചനകളുടെ വലുപ്പം കൂടിവരുന്നു. ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

1 അഭീഷ്ട സിദ്ധി- നിറമാല, നെയ് വിളക്ക്, രക്തപുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍,

2 ഐശ്വര്യം- സഹസ്രനാമാര്‍ച്ചന,നിറപറ,അന്നദാനം,

3 ശനിദോഷം- എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക്

4 മനഃശാന്തി- ചുറ്റുവിളക്ക്, ധാര

5 ആയുരാരോഗ്യം- പുഷ്പാഞ്ജലി, ധാര

6 ദുരിതനിവാരണം- ഭഗവതി സേവ, അന്നദാനം

7 ശത്രുദോഷം- രക്തപുഷ്പാഞ്ജലി

8 മംഗല്യം- സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന

9 ദാരിദ്യശമനം- അന്നദാനം

ക്ഷേത്രാചാരങ്ങളിലൂടെ ഭക്‌തര്‍ കാണേണ്ട സുന്ദര ശാസ്‌ത്രമുഖങ്ങള്‍

ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്‌തര്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രാചാരങ്ങളിലുള്‍ക്കൊള്ളുന്ന ശാസ്‌ത്രമുഖത്തെ ഒന്നു പരിശോധിക്കാം.

1. കുളിച്ച്‌ ദേഹശുദ്ധിയോടെ ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന്‌ പറയുന്നത്‌- ത്വക്കില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ലവണങ്ങള്‍, കൊഴുപ്പ്‌, ചെളി എന്നിവ ത്വക്കിലേക്കുള്ള ഊര്‍ജ്‌ജസ്വീകരണത്തെ തടസ്സപ്പെടുത്തുന്നതിനാലാണ്‌.

2. പുരുഷന്മാര്‍ ഷര്‍ട്ടൂരി ക്ഷേത്രദര്‍ശനം നടത്തണമെന്ന്‌ നിഷ്‌കര്‍ഷിക്കാന്‍ കാരണം- ക്ഷേത്രാന്തരീക്ഷത്തിലെ മന്ത്ര- മണി-നാദം-ശുദ്ധ ഭക്‌തിഗീതങ്ങള്‍- ഇവയുടെ ഊര്‍ജ്‌ജശക്‌തി ശരീരത്തിന്‌ നേരിട്ട്‌ പരമാവധി ലഭിക്കാനാണ്‌. സ്‌ത്രീകള്‍ക്ക്‌ ഇക്കാര്യത്തിലുള്ള അപ്രായോഗികത്വം കണക്കിലെടുത്താല്‍- അവര്‍ ഒന്നോ, രണ്ടോ സ്വര്‍ണ്ണമാല കൂടുതലായി ധരിച്ചാല്‍ ഈ ഊര്‍ജ്‌ജനഷ്‌ടം പരിഹരിക്കാവുന്നതേയുള്ളൂ.

3. പാദരക്ഷകള്‍ ക്ഷേത്രാങ്കണത്തില്‍ ഉപയോഗിക്കരുതെന്ന്‌ പറയുന്നത്‌- നഗ്നപാദനായി അല്‌പം പരുക്കന്‍ പ്രതലത്തില്‍ക്കൂടി (ചരല്‍, പൂഴിമണ്ണ്‌) നടക്കുന്ന ഭക്‌തന്‌ ഹൃദ്‌രോഗം, രക്‌തസമ്മര്‍ദ്ദം എന്നിവ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

4. ക്ഷേത്രപ്രവേശന സമയത്ത്‌ കൈകാല്‍ കഴുകുന്നതിലൂടെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്‌, മൂക്ക്‌, ചെവി, നാക്ക്‌, ത്വക്ക്‌ എന്നിവയെ ഊര്‍ജ്‌ജ പ്രസരണശക്‌തി എടുക്കാന്‍ സന്നദ്ധമാക്കുന്നു.

5. മരണം കഴിഞ്ഞ്‌ പുലയുള്ള സമയത്ത്‌ ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ കാരണം- ദുഃഖപൂര്‍ണ്ണമായ മനസ്സോടെ ക്ഷേത്രത്തില്‍നിന്നാല്‍ നമ്മുടെ ഊര്‍ജ്‌ജ 'പ്രഭാവലയ'ശക്‌തിയും ഏകാഗ്രതയും കുറയുന്നു. ശുദ്ധമനസ്സും, ഏകാഗ്രതയും ക്ഷേത്രദര്‍ശനവേളയില്‍ അനിവാര്യമാണ്‌.

6. വെടിവഴിപാടുകള്‍: വെടിവയ്‌ക്കുമ്പോള്‍ ഒരു ചെറു പരിധിവരെ അനുനാശത്തിന്‌ ഉതകുമെങ്കിലും തുടരെത്തുടരെയുള്ള വെടിയില്‍ നിന്നുണ്ടാകുന്ന പുക അനാരോഗ്യത്തിലേക്കും ശബ്‌ദമലിനീകരണത്തിലേക്കും നയിക്കും. ക്ഷേത്രാന്തരീക്ഷം ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രബിന്ദുവാകണം.

7. ക്ഷേത്രദര്‍ശനത്തിനുള്ള യാത്രാവേളയില്‍ മാനസിക സ്വസ്‌ഥത കെടുത്തുന്ന സംഭാഷണങ്ങള്‍ തീര്‍ത്തും ഒഴിവാക്കണം. 'വാക്‌ശുദ്ധി'ക്ക്‌ പ്രാധാന്യം കൊടുക്കണം.

8. നിര്‍മ്മാല്യപൂജാസമയത്ത്‌ വിഗ്രഹത്തിന്‌ ഊര്‍ജ്‌ജ പ്രസരണം കൂടുതലുള്ളതിനാലാണ്‌ നിര്‍മ്മാല്യം തൊഴുന്നതിന്‌ പ്രാധാന്യം കൈവന്നത്‌.

9. ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന്‌ പറയുന്നത്‌- ഇത്‌ ഒരു സ്‌ത്രീവിരുദ്ധ മനോഭാവമല്ല. മുന്‍കാലങ്ങളില്‍ ആര്‍ത്തവകാലം അശുദ്ധിയുടെ നാളുകളായി കണക്കാക്കി, അവര്‍ക്ക്‌ പ്രത്യേക മുറിയും ശയനരീതിയും നിര്‍ദ്ദേശിച്ചിരുന്നു.

10. ആര്‍ത്തവകാലത്ത്‌ സ്‌ത്രീയുടെ ശരീരോഷ്‌മാവ്‌ വ്യത്യാസപ്പെട്ടിരിക്കും. ഈയവസരത്തില്‍ ക്ഷേത്രദര്‍ശനം ചെയ്‌താല്‍ സ്‌ത്രീയുടെ ഊഷ്‌മാവിന്റെ വ്യത്യാസം ദേവശിലയെ (ബിംബത്തെ) ബാധിക്കും. ചൈതന്യവത്തായ ഈശ്വരാംശത്തെ ഇത്‌ ബാധിക്കാതിരിക്കാനാണ്‌ ആ നാളുകളിലെ ക്ഷേത്രദര്‍ശനം ഒഴിവാക്കാന്‍ പറയുന്നത്‌.

ക്ഷേത്രം (ആരാധനാലയം)

ക്ഷേത്രം എന്ന പദം കൊണ്ട് ഹിന്ദുക്കളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്. സംസ്കൃത പദമായ ക്ഷേത്ര് നിന്നാണ്‌ ഇത് ഉണ്ടായത്.ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. എന്നാൽ ക്ഷേത്ര എന്ന പദത്തിന്‌ സ്ഥലം എന്നർത്ഥമാണ്‌ മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നർത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ പര്യായമായ അമ്പലം എന്നത് അൻപ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളിൽ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.

"ക്ഷയാത് ത്രായതേ ഇതി ക്ഷേത്രാ" ക്ഷയതതിൽ നിന്ന് അഥവാ നാശത്തിൽ നിന്ന് ത്രാണനം (തരണം) ചെയ്യിക്കുന്നത് ഏതാണോ അതാണ് ക്ഷേത്രം എന്നും മറ്റൊരു അഭിപ്രായമുണ്ട്.

ഗുപ്തകാലത്താണ്‌ ഇന്ത്യയിൽ ഹിന്ദുക്ഷേത്രങ്ങൾ നിർമ്മിച്ചു തുടങ്ങിയത്. അതിനു മുൻപുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും ആക്രമണങ്ങൾ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി.

തുറന്ന ക്ഷേത്രങ്ങൾ:

പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണ്‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു.ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള / മാൻ ,ലിംഗം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങൾ എന്ന് ഇവയെ വിളിക്കാം.ഇന്ന് ഇന്ത്യയിൽ ആകെ നാല് തുറന്ന അമ്പലങ്ങൾ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. റാണിപൂർ, ഹീരാപ്പൂർ, ഖജുരാഹോ, ജബൽപ്പൂരിനടുത്തുള്ള ഭേരാഘട്ട് എന്നീ സ്ഥലങ്ങളിലാണവ. ഇതിൽ ഹീരാപ്പൂറിലേത് 64 യോഗിനികളുടെ അമ്പലം 1953-ലാണ് കണ്ടെത്തിയത്.

പുരാതനകാലം മുതൽക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉൾക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.

ആൽ‍മരം,കദംബം, ഇലഞ്ഞി,പീപ്പലം, പാല,ആര്യവേപ്പ് എന്നിവ ഇത്തരത്തിൽ ആരാധിക്കപ്പെട്ടിരുന്ന മരങ്ങൾ ആണ്. ഈ മരങ്ങളിൽ യക്ഷൻ താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാൽ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങൾ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങൾ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങൾക്കു ചുറ്റും തറകെട്ടി സം‍രക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടിൽ ദിനം മുഴുവനും നല്ല്ല തണൽ ലഭിക്കുമെന്നതിനാലും കായ്‍കൾ ഇല്ലാത്തതിനാൽ പക്ഷികൾ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകൾ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമൺട്റം) ആൽ മരത്തിൻ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളിൽ വിശദമാക്കുന്നുണ്ട്.

ബുദ്ധ മതത്തിന്റെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൌദ്ധം സാംഖ്യംതുടങ്ങിയ നിരീശ്വരവാദ പരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെ ആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു. ബുദ്ധനു ശേഷം ആൽമരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാർ പ്രതീകമായി ആരാധിച്ചിരുന്നത്. ബോധി വൃക്ഷത്തെ അശോക ചക്രവർത്തി ആയിരം കുടം പനിനീർ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകൾ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തിൽ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്.

ക്ഷേത്രത്തിന്റെ ഭാഗങ്ങൾ :-

ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ്‌ ഗർഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂർത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാർ ഇവിടെ പൂജകൾ നടത്തുന്നു. ഗർഭഗൃഹത്തിനുമുകളിൽ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ്‌ ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങൾക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്‌

ശരീരസങ്കല്പം :-

ക്ഷേത്രത്തിലെ വിഗ്രഹം പൂജ ചെയ്യുന്നു. ഒരു ദ്രാവിഡ ആചാരം
ഭാരതീയ സങ്കല്പമനുസരിച്ച് ക്ഷേത്രം ശരീരത്തിനെ പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രം ഒരു സജീവ ശരീരമാണെന്നതാണ് എല്ലാ ക്ഷേത്രാചാരങ്ങളുടേയും അടിസ്ഥാനതത്വം. പത്മാസനത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിവര്യനെ ഇവിടെ സങ്കല്പിക്കപ്പെടുന്നു. മനുഷ്യശരീരത്തിനുള്ളതുപോലെ ക്ഷേത്രശരീരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്ന ജീവാംശത്തിനും സപ്താവരണങ്ങളുള്ളതായി ഗ്രന്ഥങ്ങളിൽ കാണാം. അന്നമയശരീരം( ഭക്ഷണം കഴിച്ചുണ്ടാകുന്നത് -മതിൽ കെട്ട്), പ്രാണമയശരീരം (ബന്ധങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ പ്രദക്ഷണ വഴി), കാമമയ ശരീരം ( വികാരങ്ങളെ സൃഷ്ടിക്കുന്നത് - പുറത്തെ ബലിക്കൽ വട്ടം), മനോമയ ശരീരം (ചിന്തകളെ സൃഷ്ടിക്കുന്നത് - ചുറ്റമ്പലം), വിജ്ഞാനമയ ശരീരം (ബുദ്ധിശക്തികളെ പ്രവർത്തിപ്പിക്കുന്നത് - അകത്തെ പ്രദക്ഷണവഴി), ആനന്ദമയശരീരം (സുഖവും ആനന്ദവും നൽകുന്നത്- അകത്തെ ബലിക്കൽ വട്ടം), ചിന്മയ ശരീരം (ജീവാത്മാ-പരമാത്മാ ഐക്യത്തെ സൂചിപ്പിക്കുന്നത് - ശ്രീകോവിൽ) എന്നിവയാണവ. മനുഷ്യശരീരരൂപത്തിൽ പ്രതിഷ്ടിച്ചതിനാൽ ദേവനും ഈ ആവരണങ്ങൾ ഒഴിവാക്കാൻ കഴിയുകയില്ല. എന്നാൽ ഇവയുടെ വിസ്തൃതി മനുഷ്യരുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ദേവതകളുടെ കാമമയശരീരം മനുഷ്യരിൽ നിന്നും വളരെ വ്യാപ്തി കുറഞ്ഞവയായിരിക്കും. മനോമയ ശരീരത്തോട് ചേർന്ന് ഒരു രേഖയുടെ വ്യാപ്തിയേ ഇവയ്ക്കുണ്ടാകു. പൊതുവിൽ കാമക്രോധാധികൾക്ക് അടിമപ്പെടാത്തവരാണവ. ചിലപ്പോൾ ദേവതാസങ്കല്പങ്ങൾക്കിടയിൽ പോലും ഇവയ്ക്ക് വ്യത്യാസമുണ്ടാകും. പ്രതിഷ്ടാ സങ്കല്പം, നിവേദ്യ-പൂജാകർമ്മങ്ങൾ എന്നിവയിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം. ഉദാഹരണത്തിനു ശാസ്ത്രജ്ഞാനത്തിലധിസ്ടിതമായ ധന്വന്തരി മൂർത്തി, കാർത്തികേയൻ എന്നിവരുടെ വിജ്ഞാനമയശരീരം കൂടുതൽ വിസ്തൃതമായിരിക്കും.
ക്ഷേത്രത്തിന്റെ വിവിധഭൗതിക ഭാഗങ്ങളാണ് തറയോട് ചേർന്നുള്ള പാദശില (കാലുകൾ), അതിനു മുകളിൽ ഉരുട്ടിയ പാദോർദ്ധശില (അരക്കെട്ട്), ഗർഭഗൃഹം (ഉദരം), മേഖല (കടിതടം), നാലു തൂണുകൾ (നാലു കൈകൾ), ശ്രീകോവിലിനു മുൻപിലെ മണി (ജിഹ്വ), ശ്രീകോവിൽ (മുഖം), ശ്രീകോവിലിലെ ദീപം (പ്രാണൻ), ഓവ് (അപാനസ്ഥാനം), മേല്പുര (ശിരസ്സ്), താഴികക്കുടം (കുടുമ), കൊടിമരം (കശേരുക്കളോട് കൂടിയ നട്ടെല്ല്), അവയ്ക് ചുറ്റുമുള്ള കൊടിമരക്കയർ (സുഷു‌മ്നാ നാഡി), കൊടിക്കൂറ (കുണ്ഡലിനീ ശക്തി) മുതലായവ. മൂലാധാരത്തിലുള്ള ജന്മകുണ്ഡലിനി മറ്റ് അഞ്ചു ആധാരങ്ങളും കടന്ന് സഹസ്രാരപത്മത്തിലെത്തുന്ന അവസ്ഥയെയാണ് കൊടിയുയർത്തലിലൂടെ സൂചിപ്പിക്കുന്നത്.