സൂര്യോദയത്തിന് ഏഴര നാഴിക (മൂന്ന് മണിക്കൂർ) മുമ്പുള്ള സമയമാണ് ബ്രാഹ്മമുഹൂർത്തം. സരസ്വതീയാമം, ഏഴരപുലരുക എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.
ഈ സമയത്ത് പ്രകൃതിയുടെ തമോഗുണം അകലുവാൻ തുടങ്ങുകയും സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തത നിർമ്മലതയും പ്രാപിക്കുന്നുവെന്നാണ് ഹൈന്ദവവിശ്വാസം
ബ്രഹ്മത്തെ സംബന്ധിച്ചത് എന്നർത്തമുള്ള ‘ബ്രാഹ്മവും’ ശുഭസമയം എന്നർത്ഥമുള്ള മുഹൂർത്തവും ചേർന്നതാണ് ബ്രാഹ്മമുഹൂർത്തം എന്ന വാക്ക്. ബ്രഹ്മത്തിന്റെ (പരമാത്മാവിന്റെ) അവസ്ഥയ്ക്ക് തുല്യമായ നിർമ്മലത്വം എന്നും, ബ്രഹ്മജ്ഞാനത്തിനു വേണ്ട സാധനകളുടെ മുഹൂർത്തമെന്നും ഇതിനു അർത്ഥം കൽപ്പിക്കാറുണ്ട്.
ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാവിന്റെ പത്നിയായ സരസ്വതി ഉണർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് ഈ സമയത്തെ ‘സരസ്വതിയാമം’ എന്നു വിളിക്കുന്നത്.
സത്വഗുണം ഉദിക്കുകയും, നിർമ്മലബുദ്ധികളായ പക്ഷികൾ ഉണരുകയും, കുളിർ തെന്നൽ വീശുകയും ചെയ്യുന്ന ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ആത്മാസന്ധാനമോ ദേവപൂജയോ നടത്തുന്ന മനുഷ്യന്റെ ബുദ്ധിയിൽ സാത്വികഗുണം കൂടുതൽ പ്രകാശമാകും എന്നാണ് ഹൈന്ദവവിശ്വാസം.
പുരാതനകാലം മുതൽ ഋഷീകൾ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് ജപഹോമാദികൾ നടത്താറുണ്ടായിരുന്നു. പ്രഭാതസന്ധ്യയിൽ ഉപാസിക്കുന്ന ഗായത്രിമന്ത്രവും ചൊല്ലുന്നത് ബ്രാഹ്മമുഹൂർത്തത്തിലാണ്. ബ്രാഹ്മമുഹൂർത്തത്തിൽ തീരുമാനമെടുക്കുന്നത് അന്നേദിവസം ഫലവത്താകുകയും ചെയ്യും എന്നാണ് വിശ്വാസം.
ഹൈന്ദവദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം . പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ അധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർവവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.
No comments:
Post a Comment