നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക
jyotishakulam@gmail.com
നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday 14 August 2012

അയ്‌യപ്പന്മാർ താടിയും മുടിയും നീട്ടുന്നതിന്റെ രഹസ്യമെന്ത് ?


അയ്‌യപ്പൻമാരുടെ ബാഹ്യശരീരത്തിൽ താടിയും മുടിയും നീട്ടുന്ന ഒരു പദ്ധതി ഉണ്ട്. എന്തിനാണ് താടിയും മുടിയും നീട്ടുന്നത് എന്നതിനെക്കുറിച്ച് നമുക്ക് പര്യാലോചിക്കാം. വേദങ്ങളിലും വൈദികസാഹിത്യങ്ങളിലും ഒക്കെ ഒരു സാധകൻ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് ചില വിവരണങ്ങൾ നല്കുന്നുണ്ട്. അത് ഭൗതികമായ ഒരു വിവരണം മാത്രമല്ല, അതിനകത്ത് ചില ആയുർവേദചിന്തകൾ കൂടി ഉണ്ട് എന്നൊരു പ്രസ്താവന യജുർവേദത്തിലുണ്ട്. താടിയും മുടിയും വളർത്തുന്ന യോഗിയെക്കുറിച്ചുള്ളതാണ് ഈ പ്രസ്താവന. നമ്മുടെ ശരീരത്തിലെ താടിയും മീശയും ഒക്കെ കൃത്യമായി വളർത്തുന്നതിലൂടെ അത് വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വളർത്തുകയല്ല, മറിച്ച് തന്റെ ശരീരത്തിന്റെ ഒരു സന്തുലിതാവസ്ഥയിൽ കോശങ്ങളിൽ മുഴുവനും, അന്നമയകോശത്തിലും പ്രാണമയകോശത്തിലും മനോമയകോശത്തിലും വിജ്ഞാനമയകോശത്തിലും ആനന്ദമയകോശത്തിലും എല്ലാം ഇപ്പോൾ അയ്‌യപ്പമയമാണ്. അയ്‌യപ്പനാൽ നിറഞ്ഞിട്ടുണ്ട്. അപ്പോൾ അയ്‌യപ്പനായി സ്വയം മാറുന്ന സമയത്ത് സ്വന്തം ശരീരത്തിനെക്കുറിച്ചുള്ള ചിന്ത പതുക്കെ വെടിഞ്ഞു തുടങ്ങും. ഇത് സ്വന്തം ശരീരം ആണ് എന്ന ബോധത്തേക്കാൾ ഇത് അയ്‌യപ്പന്റെ ശരീരമാണ്, അയ്‌യപ്പനാണിതിനകത്ത് താമസിക്കുന്നത് എന്ന ബോധം ഓരോ അയ്‌യപ്പനും വളർത്തിക്കൊണ്ടുവരാൻ ആരംഭിക്കും. ആ ഒരു സന്തുലിതാവസ്ഥ തകർക്കാതിരിക്കാൻ വേണ്ടിയാണ് ഈ താടിരോമങ്ങളുടെ വളർത്തൽ.

കാരണം, അതൊക്കെ നമ്മൾ മുറിച്ചുമാറ്റുന്പോൾ നമ്മളിലുള്ള ഈ യോഗാവസ്ഥ നഷ്ടപ്പെടും. നമ്മുടെ ഉള്ളിൽ നാം ഇപ്പോൾ അയ്‌യപ്പനാണ്. അതു മുദ്ര ധരിച്ചിരിക്കുന്നു. അങ്ങനെ നാം സ്വയം അയ്‌യപ്പനായിത്തീർന്നിരിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തിൽ മുഴുവൻ ഒരു ചിന്തയുണ്ട്. യാഗത്തിന് തയ്‌യാറെടുക്കുന്ന ഒരു പുരോഹിതനും യജമാനനും ഇങ്ങനെ തന്നെയാണ്. യാഗത്തിന് തയ്‌യാറെടുക്കുന്ന യജമാനൻ ഈദൃശമായ എല്ലാ വ്രതങ്ങളും പാലിക്കേണ്ടതുണ്ട്.

അദ്ദേഹവും താടിരോമങ്ങളെ കൃത്യമായി കാത്തുസൂക്ഷിക്കുകയാണ് ചെയ്‌യുന്നത്. കാരണം, ഈ പറയുന്ന താടിയിലായാലും മുടിയിലായാലും ഒക്കെ നാം ഇപ്പോൾ നിറഞ്ഞിരിക്കുന്ന ശരീരത്തിലെ അയ്‌യപ്പദർശനത്തെ ഇല്ലാതാക്കാൻ ഒരുപക്ഷേ, താടിരോമങ്ങളെക്കുറിച്ചുള്ള പ്രത്യേക ചിന്തകൾക്കു കഴിഞ്ഞേക്കാം. എല്ലാതരത്തിലും സൂക്ഷ്മമായാണ് നമ്മുടെ ചിന്ത. വളരെ സൂക്ഷ്മമായിട്ടാണ് ഓരോ അയ്‌യപ്പനും തന്റെ സാധനയെ അഥവാ തപസ്സിനെ വളർത്തേണ്ടത്. ഇന്ന് നാം അതിനെ പലപ്പോഴും ഒരു വ്രതമായിട്ടോ അല്ലെങ്കിൽ ഒരു വഴിപാടായിട്ടോ ആണ് കാണുന്നത്. അത്തരത്തിൽ വഴിപാടായിട്ട് കാണുന്ന സന്പ്രദായമല്ല പ്രാചീനകാലത്ത് ഉണ്ടായിരുന്നത്. അതിന് അപ്പുറത്ത് സ്വയം അയ്‌യപ്പനാക്കുന്നതിനുള്ള ഗൗരവപൂർണമായ പദ്ധതിയാണിത്. സ്വയം ഗൗരവമായി അയ്‌യപ്പനായിത്തീരുന്നതിനുള്ള പ്രവർത്തനത്തിന്റെ സാഫല്യം, അത് പൂർത്തീകരിച്ചു കിട്ടുന്നതിനുവേണ്ടിയാണ്. നമ്മുടെ ശരീരത്തിലായാലും മനസ്സിലായാലും ബുദ്ധിയിലായാലും ഒരുതരത്തിലുള്ള വീഴ്ചയ്‍ക്കും തയ്‌യാറാവില്ല. വളരെ ഗൗരവത്തോടുകൂടിത്തന്നെ നാം സാധനയെ കൊണ്ടുനടക്കേണ്ടതുണ്ട്.

41 മണ്ഡലദിവസങ്ങളിൽ വ്രതതീവ്രതയോടെ ഈ ശരീരത്തിലെ താടിയേയും മുടിയേയും ഒരേപോലെ നിലനിർത്തിയിട്ട് അഗ്നിയെ സൂക്ഷിച്ചുവെക്കണം. അഗ്നിയെ സ്വന്തം നിറമാക്കി മാറ്റിയിട്ട് അതേപോലെത്തന്നെ നാക്കിൽ അഗ്നി നിറച്ചിട്ട് സ്വയം അഗ്നിയായി മാറി ഈശ്വരതുല്യനായി മാറുക. അയ്‌യപ്പനായി മാറുക എന്ന തീവ്രസാധനയാണിവിടെ. ഇങ്ങനെ അയ്‌യപ്പനായിട്ടുള്ള ആളുകൾക്കു മാത്രമേ ഈ അവബോധത്തോടുകൂടി ഈശ്വരനെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഔപനിഷദമായ ചിന്തകളിൽ ഇത്തരം കാര്യങ്ങൾ വളരെ വ്യക്തമായിരുന്നു. ഇതുകൊണ്ടാണ് പിന്നീടൊക്കെ നമ്മൾ ഋഷിമാരുടെയൊക്കെ ചിത്രങ്ങൾ വരയ്‍ക്കുന്പോൾ താടിയോടുകൂടിയ മുടിനീട്ടിയിട്ടുള്ള ആളുകളുടെ ചിത്രങ്ങൾ വരയ്‍ക്കുന്നത്. അവരുടെ ശ്രദ്ധ മുഴുവൻ, അന്തർനേത്രങ്ങളുടെ ശ്രദ്ധ മുഴുവൻ ഉള്ളിലേക്കാണ്. ഒരിക്കലും ബാഹ്യമായിട്ടല്ല, സ്വയം എല്ലാ ശ്രദ്ധയും ആത്മചൈതന്യത്തിൽ ഉറപ്പിച്ചിട്ടുണ്ട്. എല്ലാ ഇന്ദ്രിയങ്ങളേയും പുറത്തുനിന്ന് അകത്തേക്കു വലിച്ചിട്ട് ഒരു പ്രത്യേക കേന്ദ്രത്തിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ആ കേന്ദ്രത്തിലാണ് ഇപ്പോൾ പ്രകാശമുള്ളത്. ആ കേന്ദ്രത്തിൽനിന്ന് പ്രകാശം ഇല്ലാതാകും താടിയിലും മുടിയിലുമൊക്കെ ശ്രദ്ധിച്ചാൽ. അത്തരത്തിലുള്ള സങ്കുചിതചിന്തകൊണ്ട് ആത്മപ്രകാശം മാഞ്ഞുപോയേക്കാം. ഇത് ശ്രദ്ധാപൂർവം ഉണ്ടാകുന്ന ഒന്നല്ല, മറിച്ച് സ്വാഭാവികമായി ഈശ്വരീയതയിലേക്ക് പരിണമിക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങളാണ്.


No comments:

Post a Comment